ഒാഗസ്റ്റ് 29 ലോക കായിക ചരിത്രത്തിലെ സുപ്രധാന ദിനമാണ്.രണ്ട് കായിക ഇതിഹാസങ്ങളാണ് ഇന്ന് ജന്മദിനം പങ്കിടുന്നത്.
ഇന്ത്യൻ ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ ചന്ദ്, അമേരിക്കൻ ലോംഗ് ജംപ് ഇതിഹാസം ബോബ് ബീമൻ എന്നിവരുടെ ജന്മ ദിനമാണ് ആഗസ്ത് 29 ന്.
ഇന്ത്യയിൽ
ഇന്ന് ദേശീയ കായികദിനം.മൂന്ന് ഒളിംപിക്‌സുകളില്‍ രാജ്യത്തിന് സ്വര്‍ണമെഡൽ സമ്മാനിച്ച ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു.ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്.
1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്.
1928ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1979 ഡിസംബര്‍ 3ന് അദ്ദേഹം അന്തരിച്ചു.ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല.ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്.
അദ്ദേഹത്തിന്റെ ആത്മകഥ *"ദി ഗോള്‍'* ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്.
ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെതത്തി അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നൽകിയാൽ മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. സ്കൂള്‍ തലത്തിലെ കായികവിദ്യാഭ്യാസത്തിന്
ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കുട്ടികൾ താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.സ്‌പോര്‍ട്‌സ് എന്നാല്‍ കായികമായ ശാരീരിക സ്വാസ്ഥ്യവും, മാനസികമായ ജാഗ്രതയും, വ്യക്തിത്വ വര്‍ദ്ധനവുമാണ്. സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം.പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്
വളരെയധികം ഊര്‍ജ്ജസ്വലതയോടും, അഭിനിവേശത്തോടും സ്‌പോര്‍ട്‌സിനെ ആരാധിക്കുന്ന എല്ലാ കായികതാരങ്ങൾക്കും കായികപ്രേമികൾക്കും ദേശീയ കായികദിനത്തില്‍ ആശംസകൾ
Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM