ശുഹദ .K.H
x ROSE
അടുത്തപ്പോൾ അകന്ന സ്നേഹം
യഥാര്‍ത്ഥ സ്നേഹം വാക്കുകളിലല്ല മനസ്സിൽ സൂക്ഷിക്കാനുമല്ല . നാം സ്നേഹിക്കുന്ന വ്യക്തിയെ ജീവന്‍
നല്‍കിയും രക്ഷിക്കാൻ തയ്യാറാകുന്ന മനസാനിധ്യതിലാണ് എന്ന്‍ നീ തിരിച്ചറിയുന്ന അന്ന്‍ നിനക്കായ്
പ്രാണൻ ത്യജിക്കാനും
തയ്യാറാകുന്ന ആയിരങ്ങളുടെ സ്നേഹ വാത്സല്യങ്ങള്‍ നമ്മെ തേടിയെത്തും. നാം
ജീവിതത്തില്‍ തിരെഞ്ഞെടുത്ത പല തീരുമാനങ്ങളും നമ്മുടെതായിരുന്നില്ലെന്ന്‍
തിരിച്ചറിയുമ്പോഴേക്കും നാം നെഞ്ചിലേറ്റിയ സ്വപ്നങ്ങൾ നമുക്കന്യമായേക്കും.
പിന്നെടതൊരു തീരാ ദു:ഖമായി നമ്മെ വേട്ടയാടും.
നിലാവില്‍
കുളിച്ചു നില്‍ക്കുന്ന പ്രകൃതിയുടെ അപാരതയിൽ ആമ്പൽ പൂക്കള്‍ വാചാലമാകുന്ന വിപഞ്ചികയിൽ സല്ലപിക്കാനായ് നിലാവ് വെമ്പൽ കൊള്ളുകയാണ്. അന്ന്‍ ഒരു സുന്ദരമായ സ്വപ്നം പോലെ അതിമനോഹരമായിരുന്നു പ്രകൃതി. സ്വപ്നം പോലെയാണ്
ജീവിതം കാരണം നാം ആഗ്രഹിക്കുന്നതല്ല
ജീവിതം നമുക്കു തരുന്നത്. അത് കൊണ്ട് തന്നെ നാം ആഗ്രഹിക്കുന്നതല്ല കഥാന്ത്യം
നമുക്ക് മുന്നിൽ സ്പന്ദസമാനമായ സന്ദര്‍ഭങ്ങള്‍ ഒരുക്കുന്നത്.
ഏതൊരു കഥയിലും
ഒരു നായകന്‍ വേണമല്ലോ? എന്‍റെ കഥയിലും ഒരു നായകനുണ്ട്. പക്ഷേ നായകനെന്ന്‍
പറയാനുള്ള ഗാംഭീര്യം ഒന്നും എന്‍റെ കഥാപാത്രത്തിനില്ല. ഒരു ശരാശരി മനുഷ്യന്‍
അനുഭവിച്ചതിനേക്കാൾ പതിന്മടങ്ങ് അനുഭവങ്ങള്‍ അവന് സ്വന്തമായിരുന്നു. അവന്‍റെ ജീവിതത്തിൽ നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങൾ അവന് പ്രായത്തിൽ കവിഞ്ഞ പക്വത അവന്
സമ്മാനിച്ചു. അവന്‍ സ്വന്തം ദുഃഖങ്ങൾ മറ്റൊരാളുമായി പങ്കിടുവാന്‍ തയ്യാറായിരുന്നില്ല. സ്വന്തം വേദനകള്‍ അവന്‍ തന്‍റെ
നിഷ്കളങ്കമായ ചിരിയുടെ മനോഹാരിതയില്‍ മായ്ച്ചു കളഞ്ഞിരുന്നു. അച്ഛനുമമ്മയും
സ്നേഹത്തോടെ വിളിച്ച പേരല്ലയെങ്കിലും അവനും ഒരു പേരുണ്ടായിരുന്നു-അപ്പു.
അപ്പുവിന്‍റെ
ജീവിതത്തിന്‍റെ ഏറിയ പങ്കും ചെലവഴിച്ചിരുന്നത് ഓർഫനേജിന്റെ നാല് ചുവരുകൾക്കുള്ളിലായിരുന്നു.ആ ചുമരുകള്‍
അവന് ചുമരുകള്‍ മാത്രമായിരിന്നില്ല , സുഹൃത്തും അമ്മയും അച്ഛനുമായിരുന്നു.എന്തും
തുറന്നു പറയാന്‍ കഴിയുന്ന ഒരു ആത്മ ബന്ധം അവര്‍ക്കിടയിലുണ്ടായിരുന്നു. പ്രകൃതിയെ
അവനതിലേറെ സ്നേഹിച്ചു. സ്നേഹമെന്ന കേവലം
ചേർത്തെഴുതിയ വാക്കുകളെ
അവനറിയുമായിരുന്നുള്ളൂ. അതിന്‍റെ ആഴവും ദൃഢതയും അനുഭവിച്ചറിയാത്ത അവന് കേവലം മനസ്സില്‍ കാണുന്ന ഒരു
സ്വപ്നം മാത്രമായിരുന്നു സ്നേഹം. നാം ഏറെ കൊതിച്ചുവെങ്കിലും നമ്മെ തേടിയെത്താത്ത
സ്വപ്നങ്ങള്‍ ഒരു അര്‍ദ്ധനിമിഷമെങ്കിലും യാഥാര്‍ത്ഥ്യമാണ് എന്ന്‍ മനസ്സ് നമ്മോട്
മന്ത്രിക്കും.ആത്മാവ് അതിനായ് മോഹിക്കും. യാഥാര്‍ത്ഥ്യത്തിലേക്ക്
ഇറങ്ങിചെല്ലാൻ മടിക്കും.
ഓര്‍മ്മവെച്ച നാൾ മുതൽ ആ പിഞ്ച്ബാല്യത്തിന്
അനാഥാലയത്തിന്‍റെ അന്തരീക്ഷം പരിചിതമായിരുന്നു. ഓര്‍ഫനേജിന്‍റെ തൊട്ടടുത്ത ഒരു
ഗവണ്‍്മെന്‍റ് സ്കൂളിലാണ് അപ്പു പഠിക്കുന്നത്. ഓര്‍ഫനേജിൽ ഇടയ്ക്കിടെ വരാറുള്ള ഒരു
നല്ല മനുഷ്യൻ അപ്പുവിന്‍റെ പഠനത്തിലുള്ള മിടുക്ക് മനസ്സിലാക്കി ഫീസൊന്നുംതന്നെ ഇല്ലാതെ
അപ്പുവിനെ ഒരു CBSE സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാൻ സമ്മതിച്ചു. അങ്ങനെ അവന്‍
തന്‍റെ വിദ്യാലയത്തെകുറിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടി. ഒരു ചിത്രശലഭം അതിന്‍റെ വളര്‍ച്ചയുടെ
പ്രാഥമിക ഘട്ടത്തിൽ വര്ണ്ണമനോഹരതയിൽ മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രശലഭമായ് പറന്നുയരുമെന്ന്‍.
ഭ്രാന്തമായ ഉന്മാദത്തിന്‍റെ ആഴക്കയങ്ങളിലേക്ക് അവൻ വഴുതി വീണു. ദിവാസ്വപ്നങ്ങൾ ഓരോ
നിമിഷത്തിലും അവനെ തഴുകിയുണര്‍ത്തി. ആ മധുരിമയില്‍ കണ്ണുകൾ ചിമ്മുന്നത് അവന്
പ്രയാസമേറിയതായി.
അങ്ങനെ
അപ്പുവിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ആ മനോഹരമായ CBSE സ്കൂളിന്‍റെ കവാടങ്ങൾ
അപ്പുവിന്‍റെ മുന്നിൽ തുറക്കപ്പെട്ടു. അവന്‍ പഠിച്ചിരുന്ന സ്കൂളിനെക്കാള്‍
മനോഹരമായ ആ വിദ്യാലയത്തെ വര്‍ണിക്കുവാനായി വാക്കുകൾ പരതി.അല്‍പസമയം കഴിഞ്ഞപ്പോൾ
ഒരുകൂട്ടം കുട്ടികൾ അവന് ചുറ്റും കൂടി. അവന് കുറിച്ച് അറിയാമായിരുന്നിട്ടും അവര്‍
അപ്പുവിന്‍റെ അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും ചോദിച്ചുകൊണ്ടിരുന്നു. താനൊരു
അനാഥനാണ് എന്ന്‍ അവൻ പറഞ്ഞിട്ടും അവര്‍ ചോദ്യശരങ്ങൾ കൊണ്ട് അപ്പുവിനെ കുത്തി
നോവിച്ചു കൊണ്ടിരുന്നു.അവരുടെ അനാവശ്യ ചോദ്യങ്ങള്‍ക്ക് മുന്നിൽ കണ്ണുനീർ
പൊഴിക്കുവാനേ കഴിഞ്ഞുള്ളൂ. അവരുടെ ചോദ്യങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കുവാന്‍ അവന്
അറിയാമായിരിന്നുട്ടും നിശബ്ധനാകാനേ അവനു കഴിഞ്ഞുള്ളൂ. അവനറിയാം അവരെല്ലാം നാട്ടിലെ
പ്രമാണിമാരുടെ മക്കളാണ്.അവരെ എതിര്‍ത്താൽ ഒരു പക്ഷെ തന്‍റെ ഭാവി ചോദ്യചിഹ്നമായേക്കാം.താന്‍ കണ്ട സ്വപ്നങ്ങല്ലാം
നൂലറ്റ പട്ടം പോലെ താഴേക്ക് കൂപ്പുകുത്തും. ദു:ഖം കടിച്ചമര്‍ത്തിയെങ്കിലും കണ്ണിൽ
നിന്നും കണ്ണീര്‍ഒഴുകികൊണ്ടിരുന്നു.
ഇതെല്ലാം
കണ്ട് സ്കൂളിലെ അനിതടീച്ചർ അല്പം അകലെ നില്‍പ്പുണ്ടായിരുന്നു.ടീച്ചറെ കണ്ടപ്പോൾ
കുട്ടികൾ പലവഴിക്കായ് നീങ്ങി. ടീച്ചര്‍ അപ്പുവിന്‍റെ അടുത്തെത്തി.അവനെ തന്നോട്
ചേര്‍ത്തു നിര്‍ത്തി അവന്‍റെ കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. “അവര്‍
പറഞ്ഞത് കേട്ടു നീ വിഷമിക്കേണ്ട. ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു വന്നവളാണ്. ജീവിതത്തില്‍
നീ തനിച്ചാണ് എന്ന് കരുതണ്ട.ഒരു അമ്മയുടെയോ ചേച്ചിയുടെയോ സ്നേഹം വേണമെന്ന്‍
തോന്നുന്നുവെങ്കിൽ നിനക്ക് ഇഷ്ടകുറവില്ലെങ്കില്‍ അവരായി നിനക്കെന്നെ കാണാം.”
അപ്പുവിന് ഈ വാക്കുകള്‍ ഒരു കുളിര്‍തെന്നലായി തോന്നി. അനിത ടീച്ചര്‍ അപ്പുവിന്‍റെ
ക്ലാസ് ടീച്ചറായിരുന്നു. അനിത ടീച്ചറില്‍ അവൻ താൻ കാണാത്ത തന്‍റെ അമ്മയെ കണ്ടു.
പിന്നീടങ്ങോട്ട് സന്തോഷത്തിന്‍റെ ദിവസങ്ങളായിരുന്നു.ടീച്ചര്‍ക്കും അവനെ വലിയ
ഇഷ്ടമായിരുന്നു. അപ്പു പഠനത്തില്‍ മികവു പുലര്‍ത്തി. അനിത ടീച്ചര്‍ പതിയെ പതിയെ
അവന്‍റെ ആത്മാവിലെ സ്നേഹവിഗ്രഹമായി മാറി.
ഒരു ദിവസം
ക്ലാസ്സില്‍ അനിതടീച്ചർ ബോര്‍ഡിൽ എഴുതികൊണ്ടിരിക്കുമ്പോള്‍ വല്ലാതെ ചുമച്ചു കൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോള്‍
ടീച്ചറുടെ മൂക്കിൽ നിന്നും രക്തതുള്ളികൾ വന്നുകൊണ്ടിരുന്നു.ഇത് കണ്ട് പരിഭ്രമിച്ച അപ്പു ടീച്ചറോട് കാര്യം തിരക്കി.
ടീച്ചര്‍ പറഞ്ഞു. “ പേടിക്കാനൊന്നുമില്ല. നീ വിഷമിക്കേണ്ട.” അടുത്ത ദിവസം
സ്കൂളിലെത്തിയ അപ്പു അനിതടീച്ചറെ കാണാതെ വിഷമിച്ചു.തൊട്ടടുത്ത ദിവസവും ടീച്ചര്‍
വന്നില്ല. ദിവസങ്ങള്‍ ആഴ്ചകളായി, മാസങ്ങളായി. ടീച്ചറെകുറിച്ച് അപ്പു മറ്റ്
അധ്യാപകരോട് അന്വേഷിച്ചെങ്കിലും ആര്‍ക്കും ക്രത്യമായ മറുപടി നല്‍കാൻ സാധിച്ചില്ല. അപ്പു വീണ്ടും
സ്കൂളിൽ
ഒറ്റപ്പെട്ടു.ടീച്ചര്‍ വരാതായതോടെ കുട്ടികൾ വീണ്ടും അപ്പുവിനെ വാക്കുകൾ കൊണ്ട് കുത്തിനോവിക്കുവാന്‍
തുടങ്ങി.അപ്പു മാനസികമായി തളര്‍ന്നു.അനിതടീച്ചര്‍ അവന് ഏത് വിഷമത്തിലും
ആശ്രയമായിരുന്നു. ടീച്ചറിന്‍റെ അഭാവം അവനെ കൂടുതൽ വിഷമത്തിലേക്ക് കൂട്ടി
കൊണ്ടു പോയി.
ദിവസങ്ങള്‍
കടന്നു പോയി.അങ്ങനെ നമ്മുടെ കഥാമുഹൂര്‍ത്തം എത്തിതുടങ്ങി.ഇന്ന്‍ സ്കൂളിൽ വേള്‍ഡ് കാന്‍സർ ദിനം ആചരിക്കുന്നു.സ്കൂളിലെ
ഒരു കൂട്ടം വിദ്യാര്‍ഥികൾ കാന്‍സർ രോഗികളെ സന്ദര്‍ശിക്കുവാൻ പോയി. ആ കൂട്ടത്തില്‍ അപ്പുവും ഉണ്ടായിരുന്നു.അവിടെ കണ്ട കാഴ്ചകള്‍ അപ്പുവിന്‍റെ
ഹ്രദയത്തെ വല്ലാതെ കീറിമുറിച്ചു.ഓരോ മുറിയിലും കേറി ഇറങ്ങിയ അപ്പു വേദനയാൽ പുളയുന്ന കാന്‍സർ രോഗികളെ കണ്ട് വിഷമിച്ചു.
അങ്ങനെ കണ്ട ഒരു രോഗിയുടെ മുഖം അവന് എവിടെയോ കണ്ട് മറന്നതുപോലെ തോന്നി.തലയില്‍
മുടിയില്ലാതെ, വേദന പിടയുന്ന കണ്ണുകളുമായി
ദയനീയതയോടെ ഒരു മുഖം.അതെ ഈ മുഖം തന്‍റെ അനിത ടീച്ചർ തന്നെയെന്ന്‍ അപ്പു
വേദനയോടെ തിരിച്ചറിഞ്ഞു.പക്ഷെ വേദനയാല്‍ പിടയുന്ന ടീച്ചര്‍ക്ക് തന്‍റെ അടുത്ത്
നില്‍ക്കുന്ന അപ്പുവിനെ മനസ്സിലാക്കുവാൻ കഴിയുമായിരുന്നില്ല.താന്‍ അമ്മയെന്ന്‍ കരുതി മനസ്സിൽ പ്രതിഷ്ഠിച്ച തന്‍റെ ടീച്ചർ വേദനയാൽ പുളയുന്നത് കണ്ട് നില്ക്കാൻ അപ്പുവിന് കഴിഞ്ഞില്ല.
“ടീച്ചര്‍” എന്ന്‍ ഉറക്കെ വിളിച്ചു കൊണ്ട് ഓടിചെന്ന്‍ തന്‍റെ നെഞ്ചോട് ചേര്‍ക്കാൻ ആ കുഞ്ഞുമനസ്സു
വെമ്പി.പക്ഷെ തന്‍റെ അമ്മ, ടീച്ചർ തന്നെ തിരിച്ചറിഞ്ഞാൽ ഇപ്പോൾ അവർ അനുഭവിക്കുന്ന വേദനയെക്കാൾ ഇരട്ടിയാകുമെന്ന്‍ തിരിച്ചറിഞ്ഞ
അപ്പു വേദനയോടെ തന്‍റെ കാലുകൾ പിന്നിലേക്ക് വലിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങിയോടി.പെട്ടെന്നാണ് ആ പേര്
അവന്‍റെ കണ്ണുകളിൽ ഉടക്കിയത്. ഡോ:സക്കറിയ.അവിടത്തെ പ്രധാന ഡോക്ടര്‍.അപ്പുവിന്‍റെ കാലുകള്‍
ഡോക്ടറുടെ മുറിയെ ലക്‌ഷ്യം വെച്ചു.അപ്പുവിന്‍റെ ചോദ്യങ്ങള്‍ക്ക് ആദ്യമാദ്യം ഡോക്ടർ പ്രതികരിക്കുവാൻ മടികാണിച്ചു. പിന്നെ ആ
കുഞ്ഞു കണ്ണുകളിലെ ആത്മാര്‍ത്ഥയും ജിജ്ഞാസയും വേദനയും കണ്ടിലെന്ന്‍ നടിക്കാൻ ഡോക്ടര്‍ക്കായില്ല.അനിത
ടീച്ചറെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പുവുമായി ഡോക്ടർ പങ്കുവെച്ചു.ടീച്ചര്‍ക്ക്
വളരെമാരകമായ കാന്‍സർ രോഗമാണ്. ശരീരത്തിലെ ഓരോ കോശങ്ങളുടെയും സ്ഥിതി വളരെ പരിതാപകരമായ
അവസ്ഥയിലാണ്.ടീച്ചറുടെ ജീവന്‍ തിരിച്ച് പിടിക്കാൻ ഒരു വലിയ ഓപ്പറേഷനിലൂടെ
മാത്രമേ സാധിക്കു. അതിന് ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് വരും.അതിന് തയാറായി
ആരെങ്കിലും വന്നെങ്കിൽ മാത്രമേ രക്ഷയുള്ളൂ. ഈ സ്ഥാപനത്തിന് അത്രയും രൂപ ചിലവാക്കാന്‍ കഴിയുന്ന
അവസ്ഥയിലുമല്ല.ഇത് കേട്ട അപ്പു തരിച്ചിരുന്നു പോയി. തന്‍റെ ടീച്ചറെ മരണത്തിനു
വിട്ടു കൊടുക്കുവാന്‍ പറ്റില്ല. തന്‍റെ അമ്മയാണ് തന്‍റെ ടീച്ചർ.അമ്മയെ എന്ത് വില കൊടുത്തും
രക്ഷികേണ്ടത് മകന്‍റെ കടമയാണ്. താനത് ചെയ്യും. ചെയ്തേ മതിയാകൂ. അപ്പു ഡോക്ടറോട്
പറഞ്ഞു. “എങ്ങിനെയെങ്കിലും എന്‍റെ ടീച്ചറെ രക്ഷിക്കണം. അതിനുള്ള പണം ഞാൻ കണ്ടെത്തും.” ഇത് കേട്ട
ഡോക്ടർ അപ്പുവിനോട്
ചോദിച്ചു. ആരോരുമില്ലാത്ത നീ എങ്ങിനെ ഇത്രയും വലിയ തുക കണ്ടെത്തും. 20 പൈസയോ
ഇരുപതു രൂപയോ അല്ല. ഇരുപതു ലക്ഷമാണ് വേണ്ടത്. നിനക്ക് എവിടെ നിന്ന്‍ കിട്ടും
ഇത്രയും വലിയ തുക.” പക്ഷെ ഈ വാക്കുകള്‍ ഒന്നും അപ്പുവിനെ തളര്‍ത്തിയില്ല. അവന്‍ തറപ്പിച്ചു
പറഞ്ഞു.എന്‍റെ ടീച്ചറെ ഞാൻ രക്ഷിക്കും. അവന്‍ അവിടെ നിന്നും ഇറങ്ങിയോടി. ഓര്‍ഫനേജിൽ എത്തിയ അപ്പു തന്‍റെ
കാശികുടുക്ക താഴെയിട്ടു പൊട്ടിച്ചു.അതില്‍ നിന്നും ഏതാനും ചില്ലറതുട്ടുകൾ താഴേക്ക് വീണു.ഓരോ തുട്ടും
അവന്‍ പ്രതീക്ഷയോടെ എണ്ണിതുടങ്ങി. വീണ്ടും വീണ്ടും എണ്ണി. എങ്ങിനെ എണ്ണിയിട്ടും
ആയിരത്തിന് മുകളിൽ എത്തുന്നില്ല. വീണ്ടും എണ്ണി.ഇല്ല തനിക്ക് തന്‍റെ ടീച്ചറെ രക്ഷിക്കാൻ കഴിയില്ല.അവന്‍ വേദനയോടെ ആ
യാഥാര്‍ഥ്യം മനസ്സിലാക്കി.
വേദനയോടെ ദിവസങ്ങള്‍ തള്ളിനീക്കിയ അപ്പു ഒരു ദിവസം നാല്
മണിക്ക് ഓര്‍ഫനേജിന് പുറത്തിറങ്ങി. ഓര്‍ഫനേജിലെ നിയമമനുസരിച്ച് വൈകുന്നേരം നാല് മണി മുതല്‍ ആറു മണി വരെ
കുട്ടികള്‍ക്ക് പുറത്തിറങ്ങുവാൻ അനുവാദമുണ്ടായിരുന്നു.റോഡിലൂടെ വെറുതെ നടന്നു
നീങ്ങിയ അപ്പു തളര്‍ന്ന്‍ ഒരു മെഡിക്കൽ ഷോപ്പിന് മുന്നിലെ ചാരുബെഞ്ചിൽ ക്ഷീണിതനായി
ഇരുന്നു.ഷോപ്പുടമയും മെഡിക്കൽ റെപ്പ് എന്ന്‍ തോന്നിപ്പിക്കുന്ന ഒരാളും തമ്മില്‍
സംസാരിച്ചുകൊണ്ടിരിക്കുന്നു. അപ്പു വെറുതെ അവരുടെ സംസാരം ശ്രദ്ധിച്ചു. അവര്‍ സംസാരിക്കുന്നത്
പുതിയ ഏതോ ഒരു മരുന്നിനെ കുറിച്ചാണ്. അപ്പു ജിജ്ഞാസയോടെ അവരുടെ സംസാരം
കേട്ടുകൊണ്ടിരിന്നു. മെഡിക്കൽ റെപ്പ് പറയുന്നു. “ പന്ത്രണ്ട് വര്‍ഷത്തെ പരീക്ഷണ
ഫലമായി മരുന്നു കണ്ടു പിടിച്ചു. പക്ഷേ കമ്പനിക്ക് മരുന്നു പരീക്ഷിക്കുവാൻ പത്തിനും
പതിമൂന്നിനും ഇടയില്‍ പ്രായമുള്ള ഒരു കുട്ടിയെ ആവശ്യമാണ്.പരീക്ഷിക്കപെടുന്ന ആള്‍ക്ക്
എന്തും സംഭവിക്കാം.അത് കൊണ്ട് തന്നെ ആവശ്യപെടുന്ന തുക നല്‍കാൻ കമ്പനി തയാറാണ്”. ഇത്
കേട്ട അപ്പു ഉടെനെ അവരുടെ അടുത്ത് ചെന്ന്‍ പരീക്ഷണത്തിന് താൻ തയാറാണ് എന്ന്‍
പറഞ്ഞു.പലയാവര്‍ത്തി റെപ്പും ഷോപ്പുടമയും അപ്പുവിനെ അതിന്‍റെ ഭവിഷ്യത്തുകളെ
കുറിച്ച് ബോധ്യപെടുത്തി.പക്ഷെ അപ്പു പിന്മാറാൻ തയാറായിരുന്നില്ല. ഒരു അനാഥനായ
തനിക്ക് എന്ത് സംഭവിച്ചാലും ഒന്നും നഷ്ടപെടാനില്ല. എന്നാല്‍ തന്‍റെ ടീച്ചറെ
തനിക്ക് രക്ഷിക്കുവാൻ സാധിക്കും.തന്‍റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ അവൻ ഒരുക്കമായിരുന്നില്ല.അങ്ങനെ
അവന്‍റെ നിര്‍ബന്ധത്താൽ മെഡിക്കൽ ഷോപ്പുടമയും മെഡിക്കല്‍റെപ്പും മുഖേനെ
കമ്പനിയുമായി ബന്ധപ്പെട്ടു അവശ്യമായ രേഖകളും ഉടമ്പടികളും തയ്യാറാക്കി.സര്‍ജറിക്ക്
ആവശ്യമായ പണം ഡോക്ടര്‍ സക്കറിയക്ക് നല്‍കി. പക്ഷേ പണം നല്‍കിയത് താനാണെന്ന്
ടീച്ചര്‍ ഒരിക്കലും അറിയരുത് എന്ന്‍ അപ്പു ഡോക്ടറിൽ നിന്ന്‍ ഉറപ്പ് വാങ്ങി.
അങ്ങനെ ആ ദിവസം അടുത്തെത്തി.അപ്പുവിനെ
പരീക്ഷണത്തിന് വിധേയമാക്കുന്ന ദിവസം. നാളെയാണ് പോകേണ്ടത്. അപ്പു തന്‍റെ മുറിയിൽ
ചുവരുകളെ തലോടികൊണ്ട് നിന്നു. തന്‍റെ സങ്കടങ്ങളും പരിഭവങ്ങളും വേദനകളുമെല്ലാം പങ്കുവെക്കാൻ
തനിക്ക് കൂട്ട് ഈ ചുവരുകൾ മാത്രമായിരുന്നുവല്ലോ? അപ്പുവിനറിയാം ഇനി ഒരിക്കലും താങ്ങായി ഈ ചുമരുകള്‍ ഉണ്ടാകില്ല എന്ന്‍.ഇനി
ഒരു തിരിച്ചു വരവിനുള്ള സാധ്യത വളരെ വളരെ കുറവാണ് എന്ന സത്യം അവന്‍റെ കുഞ്ഞുമനസ്സ്
അവനോട് പറയുന്നുണ്ടായിരുന്നു. തന്‍റെ നോട്ടുബുക്കിൽ നിന്നും ഒരു പേജ്
ചീന്തിയെടുത്തു ടീച്ചര്‍ക്ക് കത്തെഴുതി.നാളെ ഇടുവാനുള്ള ഷര്‍ട്ടിന്‍റെ പോക്കറ്റില്‍
ഭദ്രമായി വെച്ചു.പിറ്റേന്ന് രാവിലെ നിറമിഴികളോടെ അവന്‍ ഓര്‍ഫനേജിന്‍റെ പടിയിറങ്ങി.അവനെ
കാത്തിരുന്ന കമ്പനിയുടെ ആളുകൾക്കൊപ്പം
പരീക്ഷണശാലയിലേക്ക് യാത്രയായി. അവര്‍ അവനിൽ പല പല മരുന്നുകള്‍
പരീക്ഷിച്ചുകൊണ്ടിരുന്നു. പലപ്പോഴും വേദനകൊണ്ട് കൊണ്ട് അവന്‍ പുളഞ്ഞു.അപ്പോഴല്ലാം
അതെല്ലാം തന്‍റെ ടീച്ചർക്ക് വേണ്ടിയാണല്ലോ എന്ന്‍ ഓര്‍ത്തപ്പോൾ അതെല്ലാം വളരെ
നിസ്സാരമായി അവന് തോന്നി.അനിതടീച്ചറുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു അവന്‍റെ
മനസ്സു നിറയെ.ഓരോ ദിവസം കഴിയുംതോറും അപ്പു ക്ഷീണിതനായി കൊണ്ടിരുന്നു. മരുന്നുകളുടെ
ഡോസ് ആ കുഞ്ഞുശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.അപ്പു കിടപ്പിലായി.അവനെ
കമ്പനിക്കാര്‍ ഉപേക്ഷിച്ചു. തെരുവില്‍ അവശനായി കിടന്ന അപ്പുവിനെ ആരല്ലാമോ ചേര്‍ന്ന്‍
ഹോസ്പിറ്റലിലാക്കി.അപ്പുവിന്‍റെ കഥ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി.ഇതിനിടയില്‍
അനിത ടീച്ചറുടെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു.അപ്പുവിന്‍റെ വാര്‍ത്തയടങ്ങിയ പത്രം
ടീച്ചറും കണ്ടിരുന്നു.എവിടെയോ കണ്ടു മറന്ന മുഖം. പക്ഷെ അവര്‍ക്ക് അപ്പുവിന്‍റെ
പുതിയ മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ആ പിഞ്ചുബാലന്‍റെ കഥ
ടീച്ചറുടെ മനസ്സിൽ തങ്ങിനിന്നു.അവര്‍ ആ വാർത്ത വെട്ടിയെടുത്ത് സൂക്ഷിച്ചു. ടീച്ചര്‍
പതിയെപതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ഒരുപാട് നാളുകള്‍ക്ക് ശേഷം സ്കൂളിൽ പോകാൻ
തയ്യാറായ ടീച്ചർ തന്‍റെ സ്കൂള്‍ ബാഗ് തപ്പിയെടുത്തു.ബാഗ് പരതിയപ്പോൾ കയ്യിൽ ഒരു
ഫോട്ടോ തടഞ്ഞു.അതെ തന്‍റെ പ്രിയപ്പെട്ട അപ്പുവും മറ്റു കുട്ടികളും അടങ്ങിയ
ക്ലാസ്സ് ഫോട്ടോ.ടീച്ചര്‍ ഫോട്ടോ വീണ്ടും വീണ്ടും നോക്കി. തന്‍റെ അപ്പുവിന്‍റെ
മുഖം.അതെ ഈ മുഖം തന്നെയല്ലേ അത്?. അതെ.സംശയമില്ല. അത് അപ്പു തന്നെ. ടീച്ചര്‍ അപ്പുവിന്‍റെ
ഫോട്ടോയും പത്രതാളും വീണ്ടും വീണ്ടും നോക്കി.ഇത് അപ്പു തന്നെ.ടീച്ചര്‍ ഉടനെ
സക്കറിയ ഡോക്ടറുടെ അടുത്തെത്തി.തന്‍റെ ചികിത്സക്ക് ആവശ്യമായ പണം തന്ന വ്യക്തിയെ
കുറിച്ച് അന്വേഷിച്ചു. ഒടുവില്‍ ടീച്ചറുടെ നിര്‍ബന്ധത്താൽ ഡോക്ടർ ആ സത്യം തുറന്നു
പറഞ്ഞു. അപ്പുവാണ് തന്‍റെ രണ്ടാം ജന്മത്തിന്‍ കാരണക്കാരന്‍ എന്ന തിരിച്ചറിവ്
ടീച്ചര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.അപ്പുവിനെ ചികിത്സിക്കുന്ന
ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.അങ്ങിനെ അപ്പുവിനെ കാണാനുള്ള അനുവാദം കിട്ടിയ
ടീച്ചര്‍ ഹോസ്പിറ്റലില്‍ എത്തി.അപ്പുവും ടീച്ചറും കണ്ട നിമിഷം.തന്‍റെ പ്രിയടീച്ചറെ
കണ്ട അപ്പുവിന് പക്ഷെ സംസാരിക്കുവാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല.അവന്‍റെ
കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.ടീച്ചര്‍ തന്‍റെ കൈകൾകൊണ്ട് അവനെ
പൊതിഞ്ഞു.ആ നിമിഷം ടീച്ചര്‍ തിരിച്ചറിഞ്ഞു തന്‍റെ അപ്പു വേദനകളില്ലാത്ത
ലോകത്തേക്ക് പോയെന്ന്‍. അവര്‍ ഒരു ഭ്രാന്തിയെപ്പോലെ അലറിവിളിച്ചു.ആ രംഗം കണ്ട്
നിന്നവരെല്ലാം നിയന്ത്രണം വിട്ടു കരഞ്ഞുപോയി.
ടീച്ചര്‍ അല്പം ശാന്തമായപ്പോൾ നഴ്സ്
അപ്പുവിന്‍റെ വസ്ത്രങ്ങൾ ടീച്ചറെ ഏല്‍പ്പിച്ചു.അപ്പുവിന്‍റെ ഗന്ധമായിരുന്നു
അതിന്.അവര്‍ അത് മാറോടണച്ചു പിടിച്ചു കൊണ്ട് വിതുമ്പി.അവന്‍റെ ഷര്‍ട്ട് അവർ
ചുണ്ടോടുചേര്‍ത്തു. അപ്പോഴാണ് അതിൽ നിന്നും എന്തോ ഒന്ന്‍ നിലത്തേക്ക് വീണത്.ടീച്ചര്‍
അതെടുത്തു നിവര്‍ത്തി. അപ്പുവിന്‍റെ കത്തായിരുന്നു അത്.അവസാനമായി തന്‍റെ ടീച്ചര്‍ക്കായ്
അപ്പു കുറിച്ച വാക്കുകള്‍.
പ്രിയപ്പെട്ട ടീച്ചര്‍,
ഈ
കത്തുവായിക്കുമ്പോൾ ടീച്ചർ കരയരുത്. ആ കണ്ണുകള്‍ നിറഞ്ഞാല്‍ പിടയുന്നത് എന്‍റെ
ഹ്രദയമാണ്. ടീച്ചര്‍ എന്നെ ഓര്‍ത്ത് കരയരുത്.ഈ ലോകത്ത് ടീച്ചറല്ലാതെ മറ്റാരും
എന്നെ സ്നേഹിച്ചിട്ടില്ല. ടീച്ചര്‍ക്ക് വേണ്ടി ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല.
പക്ഷെ ടീച്ചറെ മരണത്തിനു വിട്ടുകൊടുക്കാന്‍ എനിക്കാവില്ല.ടീച്ചര്‍ എനിക്ക് എന്‍റെ
അമ്മതന്നെയാണ്. ടീച്ചറെ കണ്ടതിനു ശേഷമാണ് സ്നേഹമെന്തെന്ന്‍ ഞാനറിഞ്ഞത്. എന്നെ
സ്നേഹിക്കുവാനും ഒരാൾ ഉണ്ടെന്നതോന്നലുണ്ടായത്. ആ അമ്മയുടെ മടിയില്‍ കിടന്ന്‍
മരിക്കണം എന്നാണ് എന്‍റെ ആഗ്രഹം.ഒരു പക്ഷെ എന്‍റെ മരണത്തിനു ശേഷമായിരിക്കും ഈ
കത്ത് ടീച്ചര്‍ക്ക് കിട്ടുന്നത്.ടീച്ചര്‍ എന്നെയോര്‍ത്ത് സങ്കടപ്പെടരുത്. അത്
എനിക്ക് സഹിക്കുവാന്‍ കഴിയില്ല.
എന്ന്‍
സ്വന്തം
അപ്പു.
ഈ കഥ നിങ്ങള്‍ക്ക് ഇഷ്ടമായോ? ഒരു
തുടക്കകാരി എന്ന നിലയില്‍ പല കുറവുകളും കണ്ടിരിക്കാം. എങ്കിലും ഈ കൊച്ചനുജത്തിയെ
അനുഗ്രഹിക്കുമല്ലോ? ഈ കഥയിലെ പോലെ നിസ്വാര്‍ത്ഥമായമായ ഗുരു-ശിഷ്യ സ്നഹേബന്ധങ്ങള്‍
അന്യമാകാതിരിക്കുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
സ്നേഹത്തോടെ
ശുഹദ
.K.H
x
ROSE